മൗനത്തിന്റെ വല്മീകങ്ങള്‍

യശോദ മുരളിയുടെ പുസ്തകം - മനസ്സില്‍ തിക്കു മുട്ടിക്കിടന്ന കുറച്ച് സൊര്യക്കേടുകളെ ,അക്ഷരങ്ങളായി പുറത്തെടുത്തതാണ് യശോദാമുരളി എഴുതിയ മൗനത്തിന്റെ വല്മീകങ്ങള്‍ എന്ന ആദ്യ പുസ്തകത്തിലെ 12 കഥകള്‍.

മൗനത്തിന്റെ വല്മീകങ്ങള്‍

മൗനത്തിന്റെ വല്മീകങ്ങള്‍

രചന : യശോദാമുരളി

72 പേജ്... വില.110 

.........................................................................

പുസ്തകത്തെ കുറിച്ച്‌.........

മനസ്സില്‍ തിക്കു മുട്ടിക്കിടന്ന കുറച്ച്  സൊര്യക്കേടുകളെ ,അക്ഷരങ്ങളായി പുറത്തെടുത്തതാണ് യശോദാമുരളി എഴുതിയ മൗനത്തിന്റെ വല്മീകങ്ങള്‍ എന്ന ആദ്യ പുസ്തകത്തിലെ 12 കഥകള്‍.തനിക്ക് ചുറ്റും ഉണ്ടായിരുന്ന,എന്നില്‍ തന്നെ ഉണ്ടായ അനുഭവങ്ങള്‍ എന്റെ ഭാഷയില്‍ പുറത്തെത്തിച്ചപ്പോള്‍ അതെല്ലാം ചെറുചെറുകഥകള്‍ ആയി.എല്ലാ കഥാപാത്രങ്ങളോടും അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് എഴുത്തുകാരി

ദുഃഖത്തിന്റെ ചായം തേച്ച സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാ കഥകളിലും വന്നത് വെറും യാദൃശ്ചികമാണെന്ന് യശോദാമുരളി പറയുന്നു.ആദ്യ കഥയായ 'ഉമ്മ ഉറങ്ങാത്ത വീട്ടിലെ ഉമ്മ നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ പ്രതീകമാണ്.സ്വന്തം മാതാവിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരു മകന്റെ ദുഃഖമാണ് മാനസിക നില നഷ്ടപ്പെട്ട ആ ഉമ്മ !.വായനക്കാരുടെ മനസ്സിനെ പിടിച്ചിരുത്തി, ഒന്നു കരയിക്കാതെ വിടില്ല ഉമ്മ ഉറങ്ങാത്ത വീട് എന്ന കഥ.

രണ്ടാമത്തെ കഥയായ ആത്മവിലാപം പൊതുവായി ഒട്ടുമിക്ക സ്ത്രീ മനസ്സുകളിലും അമര്‍ന്ന് കിടക്കുന്ന ഒരു വിലാപം തന്നെയാണ്. കുടുംബ പശ്ചാത്തലത്തിന്റെ പരിമിതിയില്‍ ഒരു സാധാരണ സ്ത്രീക്ക് ഉപേക്ഷിക്കേണ്ടിവരുന്ന സ്വന്തമായ ചില ഇഷ്ടങ്ങളുടെയും സ്വപ്നങ്ങളുടെയും നേര്‍കാഴ്ചയാണ് ഈ കഥ

ശവംനാറി പൂക്കള്‍ എന്ന കഥ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ പ്രതിരൂപമാണ് എവിടെയും താഴെപ്പെടുന്നഒരു കൂട്ടര്‍ അത് സമൂഹത്തിലോ സ്വന്തം കുടുംബത്തില്‍ തന്നെയോ ആകാം.

നിന്റെ ഓര്‍മ്മയിലെ വിജയ ചേച്ചി എന്ന കഥ നിര്‍മ്മല സ്‌നേഹത്തിന്റെയും നിര്‍ഭാഗ്യങ്ങളുടെയും ഒരു പ്രതിനിധിയാണ്.ഇവിടെ അവരെ പരീക്ഷിക്കുന്നത് വിധി തന്നെയാണ്.

അഞ്ചാമത്തെ കഥയായ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പറയുന്നത്,ജീവിത മൂല്യങ്ങള്‍ ചോര്‍ന്നു പോയിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളെ പറ്റിയാണ് നിരര്‍ത്ഥകമായി കൊണ്ടിരിക്കുന്ന രക്തബന്ധങ്ങള്‍ക്ക് നേരെ മുഖം കടു പ്പിച്ചുകൊണ്ട് ചേര്‍ത്തുനിര്‍ത്തുന്ന ചില അപൂര്‍വ്വ സ്‌നേഹബന്ധങ്ങള്‍...!

മനുഷ്യമൃഗമായ സ്വന്തം ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ ശക്തി സ്വരൂപിണിയായ ഗൗരിയുടെ ജീവിതവിജയമാണ് ഗൗരി ഉറങ്ങുകയാണ് എന്ന കഥ പറയുന്നത്.

തെരുവില്‍ അലഞ്ഞു നടന്നിരുന്ന ഒരു ഭ്രാന്തിയിലും ആരോ കാമത്തിന്റെ വിത്തിട്ടപ്പോള്‍ അവള്‍ക്കും മകനും ഒരു നാട് തന്നെ കൂടെ നിന്ന കഥയാണ് മണിയും മണികണ്ഠനും എന്ന കഥ പറയുന്നത്. അമ്മയുടെ മരണശേഷം ആ കുഞ്ഞിനെ നാട്ടുകാര്‍ ഏറ്റെടുക്കുകയാണ്.

പുസ്തകത്തിന്റെ പേരുതന്നെയായ മൗനത്തിന്റെ വല്മീകങ്ങള്‍ എന്ന കഥയില്‍, ദുഷ്ടനായ ഭര്‍ത്താവിനെ വെറുക്കാനാവാത്ത,അയാള്‍ ചെയ്യുന്ന എല്ലാ ക്രൂരതകളും അസഭ്യങ്ങളും മൗനം എന്ന പരിച കൊണ്ട് തടുത്ത് മരണം കൊണ്ട് തോല്‍പ്പിച്ച അസാമാന്യ ശക്തിയായ ശാരദയുടെ കഥയാണ്.കുഞ്ഞയ്യപ്പന്റെ ഒരു ദിവസത്തിലും സ്വയം പ്രാകി കൊണ്ടും, നിവര്‍ത്തികേടു കൊണ്ടും കൂടെ കഴിയുന്ന ഒരു പെണ്ണ് വിദൂരമായി വരുന്നുണ്ട്.വരാല്‍ പിടുത്തത്തിന്റെ സാങ്കേതിക വശം കൂടി ഈ കഥ പറയുന്നുണ്ട്.

കാക്കയുടെ ആശാന്തി പരത്തുന്ന കരച്ചില്‍ ഉള്ളില്‍ കൊണ്ടുനടന്ന ചില ആശാന്തികളെ പുറത്തുകൊണ്ടുവരുന്നുണ്ട് കാക്ക എന്ന കഥയില്‍.നൊമ്പരത്തി പൂവാകട്ടെ നിര്‍ധനനും തൊഴില്‍രഹിതനും ആയ ഒരു ചെറുപ്പക്കാരനെയാണ് കാണിച്ചുതരുന്നത് അയാളുടെ മനസ്സുരുക്കത്തിന് കാരണമാകുന്നതും വിപരീത സ്വഭാവമുള്ളരണ്ട് സ്ത്രീ ജന്മങ്ങള്‍ തന്നെ

അവസാന കഥയായ ഞാന്‍ അരൂപി പിറക്കുംമുമ്പ് തന്നെ അവഹേളിക്കപ്പെട്ട മുറിവേല്‍പ്പിക്കപ്പെട്ട മറ്റൊരു പെണ്‍ജന്മത്തെ കുറിച്ച് തന്നെ.  ജീവിതത്തിലെ ചെറുതല്ലാത്ത കാര്യങ്ങള്‍ തന്നെയാണ് എല്ലാ കഥകളിലുംഎഴുത്തുകാരി കൊണ്ടു വന്നിരിക്കുന്നത്്.

തൃശൂര്‍ അവണൂര്‍ സ്വദേശിയായ യശോദമുരളി എഴുത്തു ലോകത്തിലെ വലിയൊരു പ്രതീക്ഷ തന്നെയാണ്. മലയാളത്തിലെ ശക്തയായ ഒരു എഴുത്തുകാരിയായി മാറാന്‍ എല്ലാവിധ കഴിവുകളും ഉള്ള  യശോദമുരളി ആകാശവാണിയിലൂടെയാണ് എഴുതി തെളിഞ്ഞത്.

ആകാശവാണിയില്‍ പലതവണ യശോദമാമുരളിയുടെ കഥകള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കൂടാതെ ലോകമലയാളികളുടെ ആശേച്ചി എന്നു വിളിക്കുന്ന  പ്രശസ്ത ഗായികയും റേഡിയോ ജോക്കിയുമായ ആശാലതയുടെ ജനപ്രീയ പ്രോഗ്രാം യശോദാമുരളിയിലെ എഴുത്തുകാരിയെ പുറം ലോകത്ത് എത്തിക്കാന്‍ വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്്.

പുസ്തകം സ്വന്തമാക്കാന്‍ ബന്ധപ്പെടുക: 

യശോദ മുരളി

ഹരിമുരളീയം

തൃശ്ശൂര്‍ ( പി ഓ )

അവണൂര്‍ ( P O )

680541

Mob: 80  86 45 86 54