സന്ധ്യ മയങ്ങും നേരം
കാവിലമ്പലത്തിലെ ചുറ്റുമതില്‍ക്കകത്തു, നില്‍ക്കുന്ന മുത്തശ്ശിയാലിന്റെ ചില്ലകളില്‍ ശത സഹസ്രം പച്ച നക്ഷത്രങ്ങള്‍ മുനിഞ്ഞു കത്തുമ്പോള്‍ വിസ്മയം പൂണ്ട് കണ്ണുകളെ ചിമ്മി ചിമ്മി തുറന്ന് അവയോട് കിന്നാരം ചൊല്ലാനിഷ്ടമായിരുന്നു.

സുധ കെ പ്രസാദ്
കോയമ്പത്തൂര്‍
..............................
മേടമാസത്തിലെ വേനല്‍ ചൂടിലെ സന്ധ്യകള്‍ എന്നെ മത്തു പിടിപ്പിച്ചിരുന്ന കാലം.പുഴയില്‍ ചെറു കെട്ടുവള്ളങ്ങള്‍ കരിമ്പുകള്‍ നിറച്ചു പഞ്ചസാര മില്ല് ലക്ഷ്യമാക്കി തുഴയുന്ന കൊച്ചു മനുഷ്യന്മാരെ കൗതുകത്തോടെ നോക്കി നില്‍ക്കുമ്പോള്‍ ചോദിച്ചിട്ടുണ്ട്
'ഒരു കരിമ്പു തരാവോ ഒരു കരിമ്പു തരാവോ 'ന്ന്.
ചില വള്ളക്കാര്‍ ഓരോ കരിമ്പുഎറിഞ്ഞു തരും നമുക്ക്.
സന്ധ്യമയങ്ങുമ്പോളാണ് മിക്കവാറും ഇവരുടെ യാത്ര.
കാവിലമ്പലത്തിലെ ചുറ്റുമതില്‍ക്കകത്തു, നില്‍ക്കുന്ന മുത്തശ്ശിയാലിന്റെ ചില്ലകളില്‍ ശത സഹസ്രം പച്ച നക്ഷത്രങ്ങള്‍ മുനിഞ്ഞു കത്തുമ്പോള്‍ വിസ്മയം പൂണ്ട് കണ്ണുകളെ ചിമ്മി ചിമ്മി തുറന്ന് അവയോട് കിന്നാരം ചൊല്ലാനിഷ്ടമായിരുന്നു.ആകാശമാകെ നിറയുന്ന നക്ഷത്രകുഞ്ഞുങ്ങള്‍ ആലിലചില്ലകളിലെ കൂട്ടുകാരോട് സല്ലപിക്കുന്നതും, തേങ്ങോലക്കീറുകള്‍ക്കിടയിലൂടെ തിങ്കള്‍ വന്നു പുഞ്ചിരിക്കുന്നതും,പകലൊക്കെ എരിഞ്ഞു കത്തിയ സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തിലേക്കു മുങ്ങാംകുഴിയിട്ട നേരം കിഴക്ക് നിന്നു ഓടിയണച്ചെത്തിയ മാരുതന്റെ തലോടലില്‍ ആലിലകള്‍ നൃത്തമാടിതിമിര്‍ക്കുമ്പോള്‍ വട്ടമൊത്ത പൗര്‍ണ്ണമിത്തിങ്കള്‍ പുഞ്ചിരി തൂകിയണയുന്ന വെട്ടത്തില്‍,രാക്കിളികള്‍ നീട്ടിയുതിര്‍ക്കുന്ന കളകളാ രവം കാതില്‍ വന്നലയുമ്പോള്‍ ഒക്കെ ഒക്കെയും ഞാന്‍ എന്റെ ഗ്രാമീണതയേ ആസ്വദിക്കും.
അമ്പലക്കുളക്കടവിലെ താഴത്തെ പടവുകളില്‍ ചെന്നിരുന്നു വെള്ളത്തിലേക്കു കാലിട്ട് അനങ്ങാതിരിക്കും, നിറയെ മത്സ്യങ്ങള്‍ കുടുംബസമേതം നമ്മുടെ കാലില്‍ കുടിയേറിപ്പാര്‍ക്കും,അന്നത്തെ പെടിക്യൂര്‍ അതായിരുന്നു,പകലോന്‍ കുടഞ്ഞിട്ട വേനല്‍ചൂടിനെ തോല്പിയ്ക്കാനെ ന്നോണം, പെരുമഴപെയ്യാറുണ്ട് ഈ മേടമാസ രാവുകളില്‍, ഇടയ്ക്കിടെ മേഘക്കീറുകള്‍ക്കിടയിലൂടെ സ്വര്‍ണക്കമ്പികള്‍ വളഞ്ഞുപുളഞ്ഞൊഴുകവേ പിന്നാലെ വരുന്ന പെരുമ്പറയുടെ ശബ്ദവീചികളും എന്റെ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുമ്പോള്‍ മിന്നല്‍പ്പിണരുകളെ ഒളിക്കണ്ണിട്ടു നോക്കുന്ന ശീലവും ഇല്ലാതില്ല.
എന്നാല്‍ മഴ വന്നു കുളിര്‍ പകരുമ്പോള്‍ അമ്മ പറയാറുണ്ട്
'ആയിരം വേനക്ക് അര വര്‍ഷം' എന്നാണത്രെ കണക്ക് ശരിയാണ്,ആ സ്‌നേഹപ്പെയ്ത്തില്‍ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടുമ്പോള്‍,ആഞ്ഞു വീശുന്ന കാറ്റില്‍ ജനാലകതകുകള്‍ അടഞ്ഞുതുറക്കുന്നത്, ഓടിന്‍ വിടവിലൂടെ അരിച്ചൊഴുകി താഴെ വച്ചിരിക്കുന്ന ചെമ്പുപാത്രത്തില്‍ ടിക് ടിക് ശബ്ദം ഉണ്ടാക്കി വീഴുന്ന മഴവെള്ളം,ഒക്കെയും രാത്രിയിലെ ഉറക്കം അലോസരപ്പെടുത്തിയിരുന്നുവെങ്കിലും ഗ്രാമീണ ഭംഗികള്‍ ആസ്വദിച്ചു തീരുകയേയില്ല .
ഇന്നിങ്ങു ദൂരെ മഹാനഗരത്തിന്റെ തിരക്കേറിയ സന്ധ്യകളില്‍, രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാക്റ്ററികളിലെ പുകയും ശബ്ദവും ഒക്കെ കൊണ്ട് മലീമസമായ അന്തരീക്ഷം ഒട്ടൊക്കെ മടുപ്പുളവാക്കുമ്പോള്‍,ശ്രീ വൈലോ ലോപ്പിള്ളി ശ്രീധരമേനോന്‍ എന്ന കവിയുടെ കൈയൊപ്പ് പതിഞ്ഞ രണ്ടുവരികള്‍ 'ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലും ഏതു യന്ത്ര വല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും...... എന്നോര്‍ക്കുന്നു




